മദനിക്ക് അനുകൂലമായി വര്‍ഗീസും തെഹല്‍കയും ....



ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായപി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ കര്‍ണാടക പൊലീസ് കഥമെനയുകയാണെന്ന് കേസില്‍ കര്‍ണാടക പൊലീസ് മുഖ്യ സാക്ഷിയായി അവതരിപ്പിച്ച ജോര്‍ജ് വര്‍ഗീസ്. 'തെഹല്‍ക്ക' വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് വര്‍ഗീസ് കര്‍ണാടക പൊലീസിനെതിരെ രംഗത്തു വന്നിരിക്കുന്നത്. 2007ല്‍ ജയില്‍ മോചിതനായശേഷം കൊച്ചിയില്‍ വര്‍ഗീസിന്‍റെ സഹോദരിയുടെ വീട്ടിലെ വാടകക്കാരനായിരുന്നു മദനി. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.

‘എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതു പോലൊരു കേസ് കര്‍ണാടക പോലീസ് കെട്ടിച്ചമയ്ക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഈ വര്‍ഷം ജനുവരി ആറിന് ഉച്ചയ്ക്ക് ശേഷമാണ് ഓം‌കാരയ്യ എന്ന പേരിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെ ആദ്യമായി വിളിക്കുന്നത്. കര്‍ണാടക പൊലീസില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറാണെന്ന് അദ്ദേഹം പരിചയപ്പെടുത്തി. വാടകക്കരാറുമായി മദനി താമസിക്കുന്ന വീട്ടിലേയ്ക്ക് വരാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.

അവിടെയെത്തിയപ്പോള്‍ മുഖം മറച്ച ഒരാളെ കണ്ടു. അത് ബാഗ്ലൂര്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ തടിയന്‍റവിട നസീറാണെന്ന് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. അതിനുശേഷം കന്നഡയില്‍ എഴുതിയ ഒരു പേപ്പറില്‍ എന്നോട് ഒപ്പിടാന്‍ ആവശ്യപ്പെട്ടു. എനിക്ക് കന്നഡ അറിയാത്തതിനാല്‍ ഞാന്‍ ഒപ്പിടാന്‍ ആദ്യം വിസമ്മതിച്ചു. എന്നാല്‍ അവരുടെ നടപടികളില്‍ സാക്ഷിയാക്കാന്‍ വേണ്ടി മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒപ്പിടുകയായിരുന്നു.

നാലുമാസത്തിനുശേഷം ഓംകാരയ്യ വീണ്ടും വിളിച്ചു. ആലുവയിലെ ഒരു ഹോട്ടലില്‍ വരാനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. അവിടെ ചെന്നപ്പോള്‍ കുറെ ഫോട്ടോകള്‍ എന്നെ കാണിച്ചു. അവരെ ആരെയും എനിക്ക് അറിയുമായിരുന്നില്ല. എന്നാല്‍ മറ്റൊരു ഫോട്ടോ കാണിച്ച് ആ ആളെ അറിയാമെന്ന് പറയാന്‍ എന്നെ നിര്‍ബന്ധിച്ചു. കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ പടമാണതെന്ന് അവര്‍ എന്നോട് പറഞ്ഞു.

എന്നാല്‍ നുണപറയാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ സഹകരിക്കുന്നില്ലെന്ന് കണ്ടപ്പൊള്‍ അവര്‍ അസ്വസ്ഥരായി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കേസില്‍ ഞാന്‍ മുഖ്യസാക്ഷിയാണെന്ന വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി. ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തിന് വന്നപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. അപ്പോഴാണ് ഞാന്‍ അറിയുന്നത് ഞാന്‍ ഒപ്പിട്ട് നല്‍കിയത് മദനിയ്ക്കെതിരായ സാക്ഷിമൊഴിയായിരുന്നുവെന്ന്.

അതിനുശേഷമാണ് ഞാന്‍ കോടതിയെ സമീപിച്ചത്’. എന്റെ വാടകക്കാരനെ ചതിക്കാന്‍ എനിക്ക് കഴിയില്ല. മദനിക്ക് ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടോയെന്ന് എനിക്കറിയില്ല. മദനിയെ മനപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- വര്‍ഗീസ് പറയുന്നു. എന്നാല്‍ മദനിയുടേ ജാമ്യാപേക്ഷ കോടതിയിലെത്തിയപ്പോള്‍ കര്‍ണാടക പൊലീസ് പറഞ്ഞത് വര്‍ഗീസിന്‍റെ നിലപാട് മാറ്റം സാക്ഷികളെ സ്വാധീനിയ്ക്കാനുള്ള മദനിയുടെ മിടുക്കാണ് കാണിക്കുന്നതെന്നായിരുന്നു.

പോലീസ് കുറ്റപത്രം അനുസരിച്ച് തടിയന്റവിടെ നസീര്‍ മദനിയോട് ബാംഗ്ലൂര്‍ സ്‌ഫോടനത്തെക്കുറിച്ച് സംസാരിക്കുന്നത് വാടക തുക വാങ്ങാന്‍ എത്തിയപ്പോള്‍ വര്‍ഗീസ് കേട്ടുവെന്നാണ് പറയുന്നത്. കേസില്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് പ്രധാനമായും ഹാജരാക്കിയത് വര്‍ഗീസിന്റെ ഈ ‘മൊഴി’യായിരുന്നുവെന്നതാണ് ശ്രദ്ധേയം.

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് പതിനേഴിന് ബാംഗ്‌ളൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മദനി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജോര്‍ഗ് വര്‍ഗീസിന്‍റെ വെളിപ്പെടുത്തലോടെ കേസില്‍ കര്‍ണാടക പൊലീസിന് രാഷ്ട്രീയ ലക്‍ഷ്യങ്ങളുണ്ടെന്ന കാര്യം ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്.

Comments

പട്ടേപ്പാടം റാംജി said...

കാണുന്നത് പോലെയോ കേള്‍ക്കുന്നത് പോലെയോ അല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്.

ആചാര്യന്‍ said...

എന്താണ് നടക്കുന്നത് എന്ന് അറിയുന്നില്ല.. അല്ലെ റാംജി താങ്ക്സ്...

ജ്വാല said...

http://www.tehelka.com/story_main46.asp?filename=Ne280810firebrand.asp

ആചാര്യന്‍ said...

thanks jwala.........

ആചാര്യന്‍ said...

thanks jwala.........

ആചാര്യന്‍ said...

എന്താണ് നടക്കുന്നത് എന്ന് അറിയുന്നില്ല.. അല്ലെ റാംജി താങ്ക്സ്...

ആചാര്യന്‍ said...

കാണുന്നത് പോലെയോ കേള്‍ക്കുന്നത് പോലെയോ അല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്.

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക